Wednesday 2 July, 2014

ഒരു ' ആഴ്ചപ്പതിപ്പ് ' അഥവാ ' സരമാഗോവിന്റെ ' ഭൂതം ഭാവി വര്‍ത്തമാനം.














  
" അലമാരകളെ 'കനപ്പെട്ട 'ചിന്തകള്‍
കീഴടക്കുമ്പോള്‍
അടിത്തട്ടില്‍ നിന്ന് ആകാശമാര്‍ഗ്ഗം
കോണ്‍ക്രീറ്റ് കാടുകളിലേക്ക്
പറക്കുന്നവയാണ്
സരമാഗോകള്‍ *

മോക്ഷം കാത്തു കിടക്കുന്ന ജീവിതങ്ങള്‍
പൊടിയിലും മാറാലയിലും രാജ്യം തീര്‍ക്കുന്നുണ്ട് .
ഒരു പാറ്റയുടെ തീറ്റയോ ,
പല്ലികളുടെ കക്കൂസോ ആയി
കോണ്‍ക്രീറ്റ് കാടുകളുടെ ചതുപ്പില്‍
അവ , പുതഞ്ഞു കിടപ്പുണ്ട്.

കവിതകള്‍ തുമ്മുന്നതും ,
കഥകള്‍ മൂക്കള വലിച്ചു കയറ്റുന്നതും ,
കനപ്പെട്ട ലേഖനങ്ങളുടെ നീട്ടി നീട്ടിയുള്ള
ആസ്ത്മാ വലിവും
കണ്ണും കാതും കൂര്‍പ്പിച്ചാല്‍
റെയില്‍ പാളത്തിന്റെ ചിരിപോലെ
കേള്‍ക്കാം . "

പെട്ടിക്കടകളില്‍ തൂങ്ങിയാടി നില്‍ക്കുമ്പോള്‍ കടുപ്പമുള്ള 'മൂന്നു ചായയുടെ 'ആശ്വാസത്തെ തല്‍ക്കാലത്തേക്ക് മറന്ന് പോകുന്നതും ,
സ്വന്തത്തെ കുറിച്ചുള്ള ദാര്‍ശനിക സ്വപ്നങ്ങള്‍ പണയം വച്ച് സ്വന്തമാക്കുന്നതും 


സരമാഗോയോടുള്ള
പ്രണയം മൂക്കുന്നതുകൊണ്ടാണ് .

ചിലപ്പോളൊക്കെ ( ഒട്ടു മിക്കപ്പോഴും)തുറന്നു പോലും നോക്കാന്‍ തോന്നാതെ , (ശ്രമിക്കാതെ )അവളുടെ ഓര്‍മ്മ പരത്തി കടല്‍ത്തിരമാലകളെ ഓര്‍മ്മിപ്പിക്കുന്ന കിടക്കയിലോ .
കക്കൂസിനെ പുറം ലോകത്തേക്ക് ബന്ധിപ്പിക്കുന്ന കൂരാംപൊത്തിലോ ,* അതുമല്ലെങ്കില്‍ , തോളില്‍ തൂങ്ങി ആടി മടുക്കാനും ദര്‍ശനങ്ങളെ ലോകം കാണാതെ ഒളിച്ചു വെക്കാനും വിധിക്കപ്പെട്ട തോള്‍ സഞ്ചിയിലോ ഒക്കെ ജീവിച്ചു മടുത്താണ് ഓരോ സരമാഗോയും കോണ്‍ക്രീറ്റ് കാടുകളിലേക്ക് പറക്കുന്നത് .

ശുഭം .

* സരമാഗോ ~ പോര്‍ച്ചുഗീസ് എഴുത്തുകാരനില്‍ നിന്ന് ആഴ്ചപ്പതിപ്പുകള്‍ക്ക് കിട്ടിയ ഒരു കാമ്പസ് പേര്
  *കൂരാം പൊത്ത് - പഴയ വീടുകളില്‍ ചുമരില്‍ കാണുന്ന വൃത്താകൃതിയുള്ള ദ്വാരം

1 comment:

  1. സമരാഗോ ആദ്യം കേള്‍ക്കുകയാണ് ട്ടാ.
    കവിതയാണെങ്കില്‍ മനസ്സിലായീംല്ലാ, പതിവുപോലെ തന്നെ!

    ReplyDelete