Thursday, 27 July 2017

പ്രളയത്തില്‍ മരിച്ചവര്‍ വരള്‍ച്ചയില്‍ മരിച്ചവരെ കണ്ടുമുട്ടുമ്പോള്‍ !!!














മൂക്കിലൂടെ കുതിച്ചു പാഞ്ഞുപോയ
ഒരു മീനിന്റെ ചിതമ്പലിന്റെ
മൂര്‍ച്ചയെ കുറിച്ചാണ്
അയാള്‍ പറഞ്ഞത്

അയാളുടെ മൂക്കില്‍ നിന്ന് കുടലു വഴി
നീന്തലിന്റെ ഓര്‍മ്മകള്‍
കോറിക്കോറിയിട്ടാണ്
ആ മീന്‍ മരിച്ചുപോയത് പോലും

ഉണങ്ങിപ്പോയ കുടലുകളില്‍
അവസാനിച്ചു പോയ നാടവിരയുടെ
അവസാനത്തെ ഏമ്പക്കത്തെ
പുറത്തേക്ക് തള്ളാനെന്ന പോലെ
മറ്റേയാള്‍ വായ തുറന്നുപിടിച്ചിരുന്നു

കണ്ണുകള്‍, കണ്ടു മതിയാവാത്ത
കാഴ്ച്ചയെ തേടിത്തേടി
പുറത്തേക്ക് തുറന്ന് നിന്നിരുന്നു
കണ്ണുകളിലെ കടലുകള്‍ ഒരു പുഴയില്‍
വറ്റിപ്പോവുകയാണുണ്ടായത് പോലും

കടലിനെ കുറിച്ച് പറഞ്ഞപ്പോളാണ്
ഉപ്പുരസത്തെ കുറിച്ച് പറയാന്‍
കടലിനെക്കാള്‍ കൂടുതല്‍
ഉണക്കമീനിനാണ് കഴിയുകയെന്നു
മറ്റേയാള്‍ പറഞ്ഞത് .

പ്രളയത്തില്‍ മരിച്ചവര്‍
വരള്‍ച്ചയില്‍ മരിച്ചവരെ
കണ്ടുമുട്ടുമ്പോള്‍ !!!

No comments:

Post a Comment