Saturday 1 February, 2014

ശോശാമ്മയുടെ ജീവിത ‘വര്‍ഷ’ങ്ങള്‍


 











പൂമരത്തിന്റെ വേരുകളിലാണ്
ശോശാമ്മയുമൊത്തുള്ള
ഒളിഞ്ഞും തെളിഞ്ഞുമുള്ള ജീവിതങ്ങളെ
കുഴിച്ചിട്ടിരുന്നത്
അന്നതൊരു കാറ്റ് പിടിച്ചാല്‍ വളയുന്ന ,
പൂവോ , കായോ , ജനിക്കുന്നതിനെ കുറിച്ച്
സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്ന കാലമായിരുന്നു
സോവിയറ്റ് യൂണിയന്റെ ചുവന്ന കാറ്റും !
‘ ഇടിമുഴക്കങ്ങളും ‘ കൊണ്ട്
വസന്തം വരുമെന്ന് തറപ്പിച്ചു പറഞ്ഞിരുന്ന കാലം

വഴിവക്കിലെ തൊട്ടാവാടി ച്ചെടികള്‍
തലോടലില്‍ ഇലകള്‍ കൊണ്ട് പരസ്പരം ഭോഗിച്ചിരുന്ന
കിരുകിരുപ്പ്‌ നോക്കിയിരുന്നു, നോക്കിയിരുന്ന്
വേരുകളില്‍ നിന്ന്, പത്തായപ്പുരയുടെ ഇരുട്ടിനെ തിന്നുന്ന
ജനലില്ലാത്ത മുറിയിലേക്ക്
പ്രണയം കയറിവന്നു കിതച്ചു .
ഒളിവിലെ ഓര്‍മ്മകള്‍ വായിച്ചു തളര്‍ന്ന്
പുലര്‍ക്കാലങ്ങളില്‍ ,നട്ടുച്ചകളില്‍ ... വിപ്ലവം ,
വെളുത്തു കൊഴുത്ത് , കാലുകള്‍ കൂട്ടിമുട്ടുന്ന കവിതകള്‍
ഉച്ചത്തില്‍ ഉച്ചത്തില്‍ പാടി .
വയലറ്റ് മേഘങ്ങളേ പ്പോലെ ഉണ്ടയുണ്ടയായ പൂവുകളെ
കാറ്റുകള്‍ മുള്ളുകളില്‍ പ്രസവിച്ചു .

മുപ്പതിലെത്തിയ മരത്തിന്
നിറയെ ചുവന്ന പൂവുളുണ്ടായിരുന്നു
നീണ്ട ലിംഗങ്ങള്‍ പോലെ തൂങ്ങിയാടി നില്‍ക്കുന്ന
വിത്തുകളും /കായകളും ഉണ്ടായി .
ശോശാമ്മക്ക് പൂമരത്തിന്റെ വേരുകളില്‍ നിന്ന് മോചനവും .
മോചന ദ്രവ്യം കൊടുത്ത നസ്രാണിയുടെ
ആയിരത്തൊന്നു രാവുകളില്‍ ശോശാമ്മ
‘അറബിയുദ്ധങ്ങളുടെ കഥകള്‍’ മാത്രം കേട്ട് തളര്‍ന്നുറങ്ങി
അടക്കം പറഞ്ഞ ജീവിതങ്ങള്‍ ,
ഉറുമ്പുകള്‍ പുറ്റുകളിലെ മഴകാത്തു കിടക്കുന്ന മിണ്ടാ ’പ്രാണി’ കളുടെ
ചിറകിലേക്ക് തുപ്പലും കൊഴുപ്പും ചേര്‍ത്തു ഒട്ടിച്ചുവച്ചു .

ലോകം ഒരു കുടക്കീഴില്‍
നനഞ്ഞ് ചോര്‍ന്നൊലിച്ച് നിന്നുതുടങ്ങിയപ്പോള്‍
ശോശാമ്മയുടെ വിയര്‍പ്പിന്
ബ്ലൂ ലേഡിയുടെയും ,മുഖത്തിനു ഫെയര്‍ ആന്‍ഡ്‌ ലവ് ലിയുടെയും ,
അടിവസ്ത്ത്രങ്ങള്‍ക്ക് ‘വിക്ടോറിയാസ് സീക്രെട്ടിന്റെയും
വേലിയേറ്റങ്ങളുണ്ടായി
അന്നവളുടെ ‘നസ്രാണി’ കപ്പല്‍ കൊള്ളക്കാരാല്‍ വധിക്കപ്പെട്ടതിന്റെ
ഓര്‍മ്മദിവസമായിരുന്നു.
ശോശാമ്മയുടെ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നു
കളിമണ്ണ്‍ പോലായ പൌരുഷം
‘കേമല്‍’ പശയുടെ പശപശപ്പില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍ !!!
പൂമരത്തെയും ,തൊട്ടാവാടിച്ചെടിയിലെ വയലറ്റ് മേഘങ്ങളെയും,
ഉറുമ്പുകളെയും., കുറിച്ച് ശോശാമ്മക്കല്ല , എനിക്ക് തന്നെ
നേരിയ ഒരോര്‍മ്മയെ ഉണ്ടായിരുന്നുള്ളൂ !!.

രാജ്യത്തിന്റെ അറുപതാം
ജന്മദിനം കഴിഞ്ഞ ആ അര്‍ദ്ധരാത്രിയില്‍
ചുവന്ന കൊടിപുതച്ച്
ഞാന്‍ മരിച്ചു കിടന്ന രാത്രിയില്‍
എന്റെ വീടിന്റെ വേലിക്കല്‍ വരെ വേച്ച്, വേച്ച് വന്ന
ശോശാമ്മയുടെ പ്രേതത്തെ
നാലുവരിപ്പാത കവര്‍ന്നെടുത്ത പൂമരത്തിന്റെ ചില്ലകളില്‍ വെച്ച്
ദഹിപ്പിച്ചു .

ഇന്ന്
പൂമരത്തിന്റെ വെട്ടാതെ വെച്ച വേരുകളില്‍ ഇരുന്നു
ശോശാമ്മയുടെ പ്രേതം എന്റെ പ്രേതത്തെ
‘ഒളിഞ്ഞും തെളിഞ്ഞുമുള്ള ,ഒളിവുജീവിതത്തെ’ കുറിച്ച് പറഞ്ഞു
പ്രലോഭിപ്പിക്കുന്നു
ഇരുട്ടിനോ വെളിച്ചത്തിനോ
പകലിനോ, രാത്രിക്കോ, അവളുടെ നസ്സ്രാണിക്കോ
നിനക്കോ, നിങ്ങള്‍ക്കോ മരത്തിനടിയില്‍ കുഴിച്ചിട്ട ഒളിവുജീവിതത്തെ
കാണാന്‍ കഴിയില്ലല്ലോ !!!

ഇനി
ഇരുട്ടിനോ വെളിച്ചത്തിനോ
പകലിനോ, രാത്രിക്കോ, അവളുടെ നസ്സ്രാണിക്കോ
നിനക്കോ, നിങ്ങള്‍ക്കോ മരത്തിനടിയില്‍ കുഴിച്ചിട്ട
ഞങ്ങളുടെ ഒളിവുജീവിതത്തെ കാണാന്‍ കഴിയുമോ ?.

1 comment: